വെങ്കിട്ടമൂട് ആദിവാസി ഗ്രാമത്തിലെ ഏറുമാടം
പാലോട്. കാട്ടാനകളടക്കമുള്ള വന്യജീവികളുടെ വിഹാരകേന്ദ്രമായിട്ടും അതൊക്കെ അതിജീവിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെയും കൃഷി മാഹാത്മ്യത്തിന്റെയും പച്ചപ്പിന്റെ കാഴ്ചയാണു പെരിങ്ങമ്മല പഞ്ചായത്തിലെ ആദിവാസി ഉള്‍ഗ്രാമമായ വെങ്കിട്ടമൂട്. അന്തരിച്ച ആദിച്ചന്‍ കാണിയുടെ മക്കളുടെ അഞ്ചു കുടുംബങ്ങളാണ് ഈ കൊച്ചുഗ്രാമത്തില്‍ കഴിയുന്നത്.
ഗ്രാമത്തെ പച്ചപ്പണിയിച്ചുകൊണ്ട് ഇല്ലാത്ത വിളകള്‍ ചുരുക്കം. നാട്ടിന്‍പുറങ്ങളില്‍ നിന്നൊക്കെ അന്യമായ കാച്ചിലിന്റെ വള്ളികള്‍ പടര്‍ന്നുപന്തലിച്ചും ചേമ്പും ചേനയും കൂവക്കിഴങ്ങും മരച്ചീനിയും കവുങ്ങും മാവും വെറ്റിലയും ഒക്കെ തഴച്ചുവളരുന്നു. ഇപ്പോഴിതാ കൃഷി വകുപ്പിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഒരു ഹെക്ടര്‍ ഭൂമിയില്‍ കരനെല്ലു കൃഷിയും ആരംഭിച്ചു. ഇവര്‍ ഭംഗിയായി കൃഷി നോക്കിനടത്തും എന്ന ബോധ്യം തന്നെയാണ് ഈ കുഗ്രാമത്തെ കരനെല്ലിനു തിരഞ്ഞെടുത്തതും.
കൃഷിവിളകള്‍ക്കു പുറമെ ചെടികളാലും സമൃദ്ധമാണിവിടം. ഈറക്കുടിലുകളുടെ ചുറ്റും ചെടികളുടെ സാന്നിധ്യം കാഴ്ചയാവുന്നതാണ്. ഗ്രാമത്തെ പച്ചപ്പണിയിക്കാന്‍ ഇവരുടെ ത്യാഗം ചില്ലറയല്ല. വന്യമൃഗങ്ങളെ തുരത്താന്‍ ഏറുമാടങ്ങള്‍ കെട്ടിയാണു കാവലിരുപ്പ്. ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും. മൂന്നു കിലോമീറ്റര്‍ കൊടുംവനം താണ്ടി മങ്കയത്തെത്തി ഏറ്റവും അടുത്ത വിപണിയായ പെരിങ്ങമ്മലയിലെത്തണം.
ഇതൊക്കെയാണെങ്കിലും
ഇവിടെ ഒരു കുടുംബത്തിനും കക്കൂസോ കിണറോ ഇല്ല. കാട്ടരുവിയിലെ വെള്ളമാണ് ഇവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കരനെല്ല് കൃഷിയുടെ ഉദ്ഘാടനവേളയില്‍ ഇവരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന പ്രഖ്യാപനം ഇവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.